തിരുവമ്പാടി: ഓപ്പറേഷൻ തൂഫാൻ ഈ കാലഘട്ടത്തെ ഏറ്റവും അനിവാര്യമായ കർമ്മപദ്ധതിയാണെന്നും യുവാക്കളെ നാശത്തിൽ നിന്ന് കരകയറ്റാൻ തൂഫാൻ പോലുള്ള പഴുത് അടച്ചുള്ള നിയമനടപടികൾ കൊണ്ടു മാത്രമേ സാധ്യമാകൂവെന്നും കെസിബിസി മദ്യ -ലഹരി വിരുദ്ധസമിതി താമരശേരി രൂപതാ കമ്മിറ്റി അഭിപ്രായപ്പെട്ടു. രൂപതാ ഡയറക്ടർ ഫാ. ജിന്റോ മച്ചുകുഴിയിൽ ഉദ്ഘാടനം ചെയ്തു.
നാടെങ്ങും മദ്യവും ലഹരിവസ്തുക്കളും ഒരു നിയന്ത്രണവുമില്ലാതെ ഒഴുക്കാൻ മുൻ സർക്കാർ ഒത്താശ ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോൾ കാണുന്നത്. ലഹരി വസ്തുക്കൾ നാട്ടിൽ നിന്നും തുടച്ചു നീക്കപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് മദ്യശാലകൾ പ്രവർത്തിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. മദ്യ ശാലകൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളിൽ, ടി.ടി. തോമസ്, റോയി മുരിക്കോലിൽ, കെ.സി. ജോസഫ്, ജോസ് കാവിൽ പുരയിടം, വി.ജെ. മത്തായി, ഏബ്രഹാം മണലോടി, ടി.ജെ. സണ്ണി, പി.വി. ജോൺ, സിസ്റ്റർ ഗീത സിഎംസി, ഇ.ജെ. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.